കോട്ടയം: നഗരമധ്യത്തിലെ ബാറിലുണ്ടായ സംഘർഷത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. ജോസീസ് ബാർ ജീവനക്കാരൻ തിരുവല്ല പുറമറ്റം കൂടാരത്തിൽ സുരേഷാണ് (50) മരിച്ചത്. അക്രമികളുടെ കല്ലേറിൽ തലയ്ക്ക് പിന്നിൽ പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് മരണം സംഭവിച്ചത്. അക്രമി സംഘത്തിലെ ശ്യാം, ആദർശ്, ആബേൽ ജോൺ, ജെബിൻ പി ജോൺ എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
20ന് രാത്രി 10.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിനുള്ളിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി ഒരു സംഘം ഇവിടെ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് ഇവർ ബാർ ജീവനക്കാരെയും ആക്രമിച്ചു. ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ സുരേഷിൻ്റെ തലയ്ക്ക് ഏറുകൊള്ളുകയായിരുന്നു. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിച്ചു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.